നടൻ ആന്റണി വർഗീസിന് എതിരെ ഗുരുതര ആരോപണവുമായി സംവിധായകനായ ജൂഡ് ആൻറണി രംഗത്ത് വന്നിരുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി നിർമ്മാതാവിന്റെ കൈയിൽ നിന്ന് അഡ്വാൻസ് പൈസ വാങ്ങിയ ശേഷം പെങ്ങളുടെ കല്യാണം നടത്തിയെന്നും പിന്നീട് സിനിമ തുടങ്ങാൻ പതിനെട്ട് ദിവസം ബാക്കി നിൽക്കെ അതിൽ നിന്ന് പിന്മാറിയെന്നും ജൂഡ് ഒരു അഭിമുഖത്തിൽ ആരോപിച്ചത്. 2018 എന്ന സിനിമ റിലീസായ സമയത്ത് നടൻ ആന്റണി വർഗീസിനെതിരെ ജൂഡ് ആൻറണി വിമർശനവുമായി എത്തിയത് വലിയ വിവാദമായിരുന്നു.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന സിനിമയിൽ നിന്നാണ് ആന്റണി വർഗീസ് പിന്മാറിയത് എന്നും, വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആന്റണി വെളിപ്പെടുത്തുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് പങ്കുവച്ചത്.
‘ഞാനുപയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിപ്പിച്ചു എന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി, നിർമാതാവും ടെക്നീഷ്യൻമാരും വഴിയാധാരമായി, നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അന്ന് ഞാനത് പുറത്ത് പറഞ്ഞാൽ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.
ഫാലിമി എന്ന സിനിമയിൽ നിന്നാണ് ആന്റണി വർഗീസ് പിന്മാറിയത്. വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ഒരു ന്യായവും കാണുന്നില്ല. ഈ വിഷയത്തിലേക്ക് കൂടുതൽ കടന്നാൽ ആന്റണി വർഗീസ് മോശക്കാരനാകും’- ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
ഇതിപ്പോൾ ആൻറണി വർഗീസ് ആയതുകൊണ്ടല്ലേ! ആൻറണി വർഗീസിന് പകരം ദുൽഖർ സൽമാൻ ആയിരുന്നെങ്കിൽ നിങ്ങൾ ഇതുപോലെ പ്രതികരിക്കുമോ എന്ന് ആങ്കറിന്റെ ചോദ്യത്തിന് ജൂഡിന്റെ മറുപടി ഇങ്ങനെയായിരുന്നു ” ദുൽഖർ സൽമാൻ ഇതുപോലുള്ള പണിയൊന്നും ചെയ്യില്ലെന്ന്”